അന്ത്യ കാലത്ത് ചില ഉഗ്രന്മാര് പുറത്തു വരും എന്നു യേശു പ്രവചിച്ചിരുന്നു. എന്നാല്‍ യേശുവിനെപ്പോലും അമ്പരിപ്പിക്കുന്ന ചില അത്യുഗ്രന്മാര് ശാസ്ത്രജ്ഞന്മാരുടെ രൂപത്തില്‍ കേരളത്തില്‍ അവതരിച്ചിരിക്കുന്നു.
സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്യമായ വേദസംസ്കൃതത്തെ ഭാവനയ്ക്കനുസരിച്ച് വ്യാഖ്യാനിച്ച് 'കര്‍ണ്ണരസമാകുമാറ്' അവതരിപ്പിച്ച് കേള്‍വിക്കാരെ അമ്പരപ്പിക്കുന്ന വിദ്യയാണ് അടുത്ത കാലം വരെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജിന്റെ ജീവാത്മാവും പരമാത്മാവുമായ ഡോ. എന്‍ ഗോപാലകൃഷ്ണന് (ഓണ്‍ലൈന്‍ ലോകത്ത് ഗോക്രി എന്ന പരിഹാസപ്പേരിലും ഇദ്ദേഹം അറിയപ്പെടുന്നു) നടത്തിയിരുന്നത്. വര്‍ണ്ണവെറി രഹസ്യമായി മനസില്‍ കൊണ്ടു നടന്നിരുന്ന എല്ലാ മേല്ജാതിക്കാര്ക്കും സുഖിക്കുന്ന സന്ദേശങ്ങള്‍ വിളമ്പി, ഒരു പരിഷ്കൃത സമൂഹത്തിന്റെ യുക്തിബോധത്തെ നാലായിരം വര്‍ഷം പിന്നില്‍ കൊണ്ടുപോയി ഏതൊക്കെയോ പര്‍ണ്ണശാലയില്‍ കെട്ടിയിടാന്‍ ശ്രീമാന്‍ ഗോപാലകൃഷ്ണന് ഊരു ചുറ്റുകയാണ്. അഹങ്കാരത്തിന്റേയും പരപുച്ഛത്തിന്റേയും ആള്‍രൂപമായ മാന്യദേഹത്തിനു കൃത്യമായ മറുപടി കൊടുക്കുവാന്‍, ഉമേഷ്, ഡോ സൂരജ്, കാല്വിന് തുടങ്ങിയവന് ബ്ലോഗിലൂടെ ശ്രമിച്ചപ്പോള്‍ അവരെ നായ്ക്കളെന്നു വിളിച്ച് അധിക്ഷേപിച്ച് വിമര്‍ശന വിധേയമായ അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം യൂ ട്യൂബില്‍ നിന്നും നീക്കം ചെയ്യുകയാണുണ്ടായത്.
ശാസ്ത്രത്തിന്റെ നേട്ടങ്ങളെല്ലാം പണ്ടു മുനിമാര്‍ കണ്ടു പിടിച്ചിരുന്നുവെന്ന പൊട്ടവാദത്തെ പ്രത്യക്ഷരം ഖണ്ഡിക്കുന്ന ലേഖനങ്ങള്‍ ഉമേഷിന്റെ "ഗുരുകലം" എന്ന ബ്ലോഗില്‍ ഇപ്പോഴും ലഭ്യമാണ്. ഇന്നു വരെ ഈ ലേഖനങ്ങള്‍ക്കു ഒരു മറുപടി അദ്ദേഹം പറഞ്ഞിട്ടില്ല.
ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ബഹറിനിലെ ഒരു വേദിയില്‍ അദ്ദേഹം പതിവുപോലെ കൃത്രിമ വിനയത്തോടെ പറഞ്ഞു,
"പൗരാണീക ഭാരതീയ വിജ്ഞാന ശാഖയില്‍ എന്നെ അമ്പരപ്പിച്ച ഒരു കാര്യം ക്രിപ്റ്റോളജിയുടെ ഉപയോഗമാണ്. അക്ഷരങ്ങളെ ചില പ്രത്യേക ഗണിത ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് അക്കങ്ങളാക്കി മാറ്റുന്ന രീതി ആണിത്. അതിന് കടപയാദി എന്നാണ് ചുരുക്കപ്പേര്"
പൊതുജനം അമ്പരന്നിരിക്കുകയണ്. കടപയാദിയേക്കുറിച്ചു കേട്ടതുകൊണ്ടല്ല, ഗോക്രിയുടെ വിജ്ഞാനത്തിന്റെ വൈപുല്യം ഓര്‍ത്തിട്ട്. പെട്ടെന്നു സാംസ്ക്കാരിക പ്രവര്‍ത്തകനായ ശ്രീ. പി.ടി. തോമസ് എഴുന്നേറ്റ് പറഞ്ഞു,
"ഡോക്ട്ടറേ, കടപയാദി ഉണ്ടായിടത്തു തന്നെ ഇന്നും നില്ക്കുമ്പോള് പാശ്ചാത്യ ക്രിപ്റ്റോളജി അനേക കാതം മുന്നോട്ടു പോയ വിവരം താങ്കള്‍ക്ക് അറിയില്ലേ? മാത്രമല്ല, കര്‍ണ്ണാടക സംഗീതം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓരോ രാഗങ്ങളുടെ സ്വരങ്ങള്‍ കണ്ടു പിടിക്കാന്‍ കടപയാദിയാണ് ഉപയോഗിക്കുന്നത്. രാഗങ്ങളുടെ പേരുകളില്‍ സൗകര്യപൂര്‍വ്വം വാക്കുകള്‍ കൂട്ടി ചേര്‍ത്ത് ഒപ്പിച്ചെടുക്കുന്ന പരിപാടിയാണ് അത്, അല്ലാതെ അതില്‍ ശാസ്ത്രീയത ഒന്നും ഇല്ല."
മലപോലെ കൊണ്ടുവന്നത് എലിപോലെ ആകുന്നത് കണ്ട് അദ്ദേഹം അന്നു ഒരു നിമിഷം പകച്ചതോര്ക്കുന്നു. സാധാരണ വേദികളില്‍ നിന്നും വരുന്ന പ്രതികരണങ്ങള്‍ക്കു മറുപടിയായി പ്രതികരിച്ചവരെ വിഡ്ഢിയാക്കുന്ന പ്രവണതയാണ് ഗോപാലകൃഷ്ണന്റേത്. സദസ്യര്‍ക്കു അജ്ഞമായതും എന്നാല്‍ തികച്ചും അപ്രധാനവുമായ വിഷയങ്ങളെ വന്കാര്യങ്ങളായി ചിത്രീകരിച്ച് കൈയടി നേടുകയാണ് ശ്രീമാന്‍. ഭാരതത്തിന്റെ പൗരാണികതയോ പ്രായോഗിക ജീവിതത്തിലെ അതിന്റെ പ്രസക്തിയോ ഒന്നും അല്ല അദ്ദേഹത്തിന്റെ ഉന്നം. ഇതിന്റെയെല്ലാം അടിയിലൂടെ തന്റെ ജീര്‍ണ്ണിച്ച വിജ്ഞാനഭാണ്ഡം തുറന്ന് താന്‍ ഒരു സംഭവമാണെന്നു വരുത്തി തീര്‍ക്കുന്ന വേദികളാണ് അദ്ദേഹത്തിന്റെ സമ്മേളന മഹാമഹങ്ങള്‍.
എന്നാല്‍ ഇപ്പോള്‍ ഗോപാലകൃഷ്ണന് അവിടെ നിന്നും ഒരു പടി കൂടി മുന്നോട്ടു പോയിരിക്കുന്നു. മറ്റു മതഗ്രന്ഥങ്ങളെ വികൃതമായി വ്യാഖ്യാനിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുന്ന തരത്തിലേയ്ക്ക് അദ്ദേഹം "ഉയര്‍ന്നിരിക്കുന്നു". പക്ഷേ, ഈ ദുര്വ്യാഖ്യാനങ്ങളുടേയും കള്ള പ്രചരണത്തിന്റേയും ഇടയിലൂടെ മതവൈര്യവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.
ഇപ്പോള്‍ യൂട്യൂബിലൂടെ iishtv പ്രചരിപ്പിക്കുന്ന മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന രണ്ടു വീഡിയോകളില്‍ ( ഏതു നിമിഷവും അപ്രത്യക്ഷമാകാം) ക്രിസ്തുവിന്റെ ഉപദേശങ്ങളും കൃസ്ത്യാനികളുടെ വിശ്വാസവും ആണ് വിഷയങ്ങള്‍. ക്രിസ്ത്യാനികള്‍ സ്വന്തം മക്കളെക്കൊണ്ട് ഹിന്ദുക്കളെ പ്രേമിപ്പിച്ചു മതം മാറ്റുന്നു പോലും! ലൗ ജിഹാദിന്റെ കോലാഹങ്ങള്‍ അവസാനിച്ചു വരുന്നതേയുള്ളൂ, അപ്പോഴേയ്ക്കും അടുത്ത വെടി മരുന്നിനു തീ കൊളുത്തുകയണ് ശാസ്ത്ര-അജ്ഞന്.
"ഉള്ളില്‍ സര്‍പ്പത്തിന്റെ വിഷവും പുറത്തു മാടപ്രാവിന്റെ ലാളിത്യവുമായി ഞാന്‍ നിങ്ങളെ ജനങ്ങള്‍ക്കിടെ അയക്കുന്നു" എന്ന് യേശു ക്രിസ്തു പറഞ്ഞിരിക്കുന്നു എന്നാണ് ഒന്നാമത്തെ വീഡിയോയിലെ അദ്ദേഹത്തിന്റെ വാദം. അങ്ങിനെ യേശു പറഞ്ഞിട്ടില്ല എന്ന് അദ്ദേഹത്തിനു നന്നായി അറിയാം. പിന്നെ എന്തിനാണ് ഈ വിഷം പാവപ്പെട്ട ഹിന്ദുക്കളുടെ ഉള്ളിലേയ്ക്കു കുത്തിവയ്ക്കുന്നത്?
"ഞാന്‍ ചെന്നായ്ക്കളുടെ ഇടയിലേയ്ക്ക് ആടുകളെ എന്നപോലെ അയക്കുന്നു. അതുകൊണ്ട് നിങ്ങള്‍ പാമ്പിനേപ്പോലെ വിവേകമുള്ളവരും പ്രാവിനേപ്പോലെ നിഷ്കളങ്കരും ആയിരിപ്പീന്‍" ( മത്താ. 10: 16)
എന്നാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്. ഇത് ശാസ്ത്രജ്ഞന് വ്യാഖ്യാനിച്ചപ്പോള്‍ വന്ന മാറ്റം ശ്രദ്ധിക്കുക. അതാണ് ഗോക്രീ വ്യാഖ്യാന രീതി.
യേശുവിനെ ഒരു വിപ്ലവകാരിയോ, ഗുരുവോ, നേതാവോ ഒക്കെയായി പലരും ചിത്രീകരിക്കാറുണ്ട്. എന്നാല്‍ ക്രിസ്ത്യാനികളെ സംബന്ധിച്ച് യേശു രക്ഷകനാണ്. ക്രിസ്ത്യാനികളെ പരമാവധി പ്രകോപിപ്പിക്കുന്നതിനു രക്ഷകന് ആശയത്തെ തന്നെയാണ് ഗോപാലകൃഷ്ണന് മനഃപൂര്‍വ്വം ആക്രമിക്കുന്നതും. യേശു ഒരു രക്ഷകനാണെങ്കില്‍ എന്തു കൊണ്ട് സ്വയം ക്രൂശില്‍ നിന്നും ഇറങ്ങി വന്നില്ല എന്ന ബുദ്ധിപരമായ ചോദ്യം കേള്‍ക്കുമ്പോള്‍ ശ്രോതാക്കള്‍ ഗോപാലകൃഷ്ണന്റെ യുക്തിബോധത്തെ പുകഴ്ത്താതിരിക്കില്ല. എന്നാല്‍ 2000 വര്‍ഷം മുന്‍പ് ക്രിസ്തുവിനെ കുരിശില്‍ തറച്ച പടയാളിയും ഇതേ ചോദ്യം ചോദിച്ചിരുന്നു എന്ന് ബൈബിള്‍ വായിക്കുന്നവര്‍ക്കല്ലേ അറിയൂ.
പ്രസംഗം പുരോഗമിക്കുമ്പോള്‍ യഹോവയെ ബിന്‍ലാദനുമായി സാമ്യപ്പെടുത്തി രസിക്കുകയാണ് ശ്രീ ഗോപാലകൃഷ്ണന്. ഒരു വലിയ സമൂഹം ആരാധിക്കുന്ന 'ദൈവപുത്ര'നെ നികൃഷ്ടനായ ഒരു തീവ്രവാദിയുമായി താരതമ്യം ചെയ്യുന്ന രോഗാതുരമായ ആ മനസിനെ ചികിത്സിക്കേണ്ടതുണ്ട്. ഹിന്ദുക്കള്‍ക്ക് ഹിന്ദുക്കളുടെ കപ്പില്‍ ബൈബിള്‍ എന്ന വിഷം കൊടുക്കുകയാണ് എന്നു നിരീക്ഷിച്ചു അദ്ദേഹം ഒന്നാമത്തെ പ്രസംഗം അവസാനിപ്പിക്കുകയാണ്.
ഈ പുലയാട്ടിനെ ബഹുഭൂരിപക്ഷം ഹൈന്ദവരും അവഗണിക്കും. പക്ഷേ, അദ്ദേഹം വിതയ്ക്കുന്ന വിഷവിത്തില് ചിലതെങ്കിലും നാളെ ഈ നാട്ടില്‍ മുളയ്ക്കും. ഹിന്ദുത്വ എന്ന അക്രമാത്മക രാഷ്ട്രീയശക്തിയുടെ ആവശ്യവും അതുതന്നെയാണ്.
അദ്ദേഹത്തിന്റെ രണ്ടാമത്തെ വീഡിയോയിലെ ഒന്നാമത്തെവാദം ശ്രദ്ധിക്കുക. യേശു ജനിക്കുന്നത് എന്തിനാണെന്നു ബൈബിളില്‍ പറഞ്ഞിട്ടില്ല, എന്നാല്‍ ശ്രീകൃഷ്ണന് ജനിക്കുന്നത് എന്തിനാണെന്ന് പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. ഇതു വസ്തുതാവിരുദ്ധമാണ്, ഒന്നുകില്‍ അദ്ദേഹം ബൈബിള്‍ വായിച്ചിട്ടില്ല, അല്ലെങ്കില്‍ അദ്ദേഹം കള്ളം പറയുന്നു. പല ഭാഗങ്ങളിലായി ക്രിസ്തു ജനിച്ചതിന്റെ പതിനഞ്ചു ലക്ഷ്യങ്ങള്‍ ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മാത്രം ഇവിടെ ഉദ്ധരിക്കുന്നു.
"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന് വന്നതു" ലൂക്കോസ് 19:10.
യേശുവിന്റെ ജനനശേഷം മാതാപിതാക്കള്‍ യേശുവിനേയും കൊണ്ട് എന്തിനു ഈജിപ്റ്റിലേയ്ക്കു പോയി എന്നു ബൈബിളില്‍ പറയുന്നില്ല എന്നതാണ് രണ്ടാമത്തെ വാദം. ഇതും ശരിയല്ല.
"കര്‍ത്താവിന്റെ ദൂതന് യോസേഫിന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാന്‍ നിന്നോടു പറയുംവരെ അവിടെ പാര്‍ക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാന് ഭാവിക്കുന്നു എന്നു പറഞ്ഞു" മത്തായി 2. 13.
ഹേരോദാവില് നിന്നും രക്ഷപ്പെടുന്നതിനാണ് അവര്‍ ഈജിപ്റ്റിലേയ്ക്കു പോയത് എന്നും അടുത്ത വാചകത്തില്‍ ഹേരോദാവിന്റെ മരണശേഷം അവര്‍ മടങ്ങി വന്നു എന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ സന്ദേശത്തിലെ തെറ്റുകള്‍ ഒരു പക്ഷേ അജ്ഞതകൊണ്ടായിരിക്കാം. പക്ഷേ, ഈ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ നമ്മുടെ സമൂഹത്തിനു അപകടം വരുത്തുമെന്നതില്‍ സംശയം വേണ്ട. കൃത്രിമ വിനയത്തില്‍ പൊതിഞ്ഞ ഈ കാളകൂടം കുടിച്ചാല്‍ മഹാദേവനു പോലും അന്ത്യം ഭവിച്ചേക്കാം.
ഒരു മത ഗ്രന്ഥത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കുവാനും ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ മറ്റൊരു മതത്തിന്റെ വിശുദ്ധ ഗ്രന്ഥത്തിനുള്ളില്‍ ഞങ്ങളുടെ ദൈവത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞ് അന്യമതഗ്രന്ഥങ്ങള്ക്കുള്ളിലൂടെ സ്വന്തം മതം വിരിയിച്ചെടുക്കുന്ന തന്ത്രം കേരളത്തില്‍ എല്ലാ പ്രമുഖ മതങ്ങളും പയറ്റിയിട്ടുള്ളതാണ്. അത് ഒഴിവാക്കേണ്ടത് തന്നെയാണ്. പക്ഷേ, ഡോ. എന്‍ ഗോപാലകൃഷ്ണന് അതിന്റേയും അപ്പുറം കടന്നു പോയിരിക്കുന്നു. ബൈബിളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ അതില്‍ ഇല്ല എന്നു കള്ളം പ്രചരിപ്പിക്കുക, യഹോവയെ ബിന്‍ ലാദനോട് ഉപമിക്കുക, യേശുവിനു മാനസിക രോഗം ഉണ്ടെന്നു പറയുക ഇതൊന്നും ശരിയല്ല, ഇതു നമുക്കു ഗുണം ചെയ്യില്ല- നിശ്ചയം.
സജി മര്‍ക്കോസ്
ചേര്‍ത്തുവായിക്കാന്‍
- സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്
- ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്ത്തുകള്
- ആളു നോക്കി മാറുന്ന യോജന
- കാക്കിന്റെ കണക്കും ബാക്കിയുള്ളവരുടെ ആക്കലുകളും
- സര്‍വ്വജ്ഞന്റെ ചൊവ്വാദോഷങ്ങള്‍*
- സര്‍വ്വജ്ഞന്റെ ചൊവ്വാദോഷങ്ങള്‍ - അനുബന്ധം
- ജ്യോതിഷവും ശാസ്ത്രവും - പി. ഡി. എഫ്. രൂപത്തില്‍
- അന്ധവിശ്വാസങ്ങള്‍ വരുന്ന വഴികളേ!








