സിപിഎം നേതാവ് എം.വി.ജയരാജനെ യുദ്ധകാലാടിസ്ഥാനത്തില്‍ തടവിത്തുടങ്ങിയിരിക്കുകയാണ്. അപ്പീലു പോകാന്‍ പോലും അനുവദിക്കാതെ അദ്ദേഹത്തിന് തടവുശിക്ഷ ഏര്‍പ്പാടുചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ആറുമാസമാണ് അദ്ദേഹത്തെ തടവുക. ഇതുകൊണ്ടും വാതം മാറിയില്ലെങ്കില്‍ ഒരുമാസം കൂടി തടവും.
അതുകൊണ്ട് എന്തായാലും മാറാതെയിരിക്കില്ല. കാരണം, ഈയിടെ ഒരു വര്‍ഷം തടവണമെന്നു പറഞ്ഞ് ഒരു തമ്പുരാനെ തടവുമുറിയിലേക്ക് അയച്ചെങ്കിലും അവിടെവച്ച് രണ്ടേകാല്‍ മാസവും പിന്നെ, ഒരാശുപത്രിയില്‍ വച്ച് മൂന്നുമാസവും തടവിയപ്പോള്ത്തന്നെ അദ്ദേഹം കണ്ടംകുളത്തിപരസ്യം പോലെ നിവര്‍ന്നുനിന്ന്, എന്റെ നടുവേദന പോയി എന്ന പറഞ്ഞാറെ, തടവുനിര്ത്തി, തിരുമ്മുചികിത്സയ്ക്കു വിട്ടിരിക്കുകയാണ്. ആദ്യം അഞ്ചുകൊല്ലം തടവണമെന്നായിരുന്നു കല്‍പ്പിതമെങ്കിലും തിരുവുള്ളംതോന്നി ഇളച്ചുകൊടുത്തതാണ്. അതുപോലും വേണ്ടിവന്നില്ല. ഇതിനുംപുറമേ, അദ്ദേഹത്തെ പലതവണ പരോളിനും ക്രിസ്മസ് കാലമല്ലാഞ്ഞിട്ടും കരോളിനും ഒക്കെ വിടുകയും ചെയ്തു.
അതൊക്കെ അവിടെ നില്ക്കട്ടെ. നമ്മുടെ ജയരാജന് സഖാവു ചെയ്ത തെറ്റു കുറേ കടുത്തതാണ്. ജഡ്ജിമാരെ നോക്കി ശുംഭന്മാരെന്നു വിളിക്കുക. അതും കേള്ക്കച്ചാലെയാണെങ്കിലും വേണ്ടില്ല. കേള്ക്കാമറയത്തു നിന്ന്, പാര്‍ട്ടിക്കാരുടെയും പൊതുജനത്തിന്റെയും ചെവിട്ടിലേക്ക്. പണ്ടിങ്ങനെയെങ്ങാണ്ടൊരുത്തന് പാടിയതാ. പിന്നെ പഞ്ചസാര പോലുമില്ല കണ്ടുപിടിക്കാന്‍ എന്നാണ് കക്കയം ക്യാമ്പു പറഞ്ഞത്. അതറിയാമായിരുന്നിട്ടും ശുംഭനെന്നുറക്കെ പറയുകയോ? അനുഭവിക്കുക തന്നെ!
ശുംഭന് എന്ന പദത്തിനെന്തര്‍ത്ഥം എന്നൊക്കെ കോടതി അന്വേഷിക്കുകയുണ്ടായി. കോടതിയെക്കൊണ്ട് മൂത്തവക്കീല് എം കെ ദാമോദരന്‍ അന്വേഷിപ്പിച്ചതാത്രേ. സിപിഎം നേതാക്കന്മാര്ക്ക് ഈ ദാമോദരനിലെന്താണിത്ര വിശ്വാസമെന്നറിയില്ല. സര്‍ക്കാര്‍ വക്കീലായിരിക്കെ സര്‍ക്കാരിനെ തോല്‍പ്പിച്ച് കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തി. വക്കാലത്തേപ്പിച്ച ലിസ് ചാക്കോച്ചനെ വെള്ളം കുടിപ്പിച്ചു. അടുത്ത ഊഴം പിണറായി വിജയനാണ്. എത്രേം പെട്ടെന്ന് വക്കീലിനെ മാറ്റിക്കോളാനെ പിണറായിയോടു പറയാനുള്ളു.
ദാമോദരനിടപെട്ട് ഒരു അദ്ധ്യാപകനെ ഹാജരാക്കി. ശുഭന് പ്രകാശിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ടെന്ന് വാധ്യാര് സാക്ഷിച്ചു. അങ്ങനെ ഭാഷാശാസ്ത്രജ്ഞന്മാരെയും മറ്റും കൂട്ടുപിടിച്ച് രക്ഷപ്പെടാമെന്ന് ഒരുത്തനും വ്യാമോഹിക്കേണ്ട. സാക്ഷിക്ക് കമ്മ്യൂണിസ്റ്റുകാരെ പേടിയാണോ എന്നു കോടതി സംശയിച്ചുകളയും. മനുഷ്യരായി പിറക്കുന്നവരെല്ലാം തള്ളയ്ക്കാണു പിറക്കുന്നത് എന്ന ന്യായം പറഞ്ഞ് തന്തയ്ക്കു പിറക്കാത്തവന് എന്നു വിളിച്ചിട്ട് അത് സത്യമാണെന്നു പറയാന്‍ പാടുമോ. അഥവാ, പാടിയാല്‍ യേശുദാസു പാടും പോലെയാകുമോ? ഇല്ലതന്നെ. ഉന്നൈപ്പെത്ത തന്തതാനെടാ നാന് എന്നു വല്ലവനും പറയുന്നെങ്കില്‍ അതവന്റെ അതിവൈകാരികത, അല്ലപിന്നെ!
പാതയോരത്തെ പൊതുയോഗം നിരോധിച്ചതാണു എംവി.ജയരാജനെ പ്രകോപിപ്പിച്ചത്. പാതയോരത്തെ പൊതുയോഗമേ കോടതി നിരോധിച്ചുള്ളൂ. ശിശുദിനത്തിന് പൊതുനിരത്തിലൂടെ നടന്ന് ആയിരമായിരം റോസാപ്പൂക്കള്‍ ഒന്നിച്ചൊന്നായ് വിടരുമ്പോള്‍ എന്ന് ശ്വാസം വിടാതെ ചാച്ചാജീക്ക് ജയ് വിളിക്കാം. അഷ്ടമിരോഹിണിക്ക് ബാലഗോകുലമാടാം. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി ചരിക്കാം. ആറ്റുകാലുത്സവത്തിന് സെക്രട്ടറിയേറ്റിന്റെ മുമ്പിലെ വഴിയില്‍ പോലും പൊങ്കാല വയ്ക്കാം. പത്താമുദയത്തിന് കുംഭകുടം തുള്ളാം. ഫൈനടിച്ചാല്‍ ദൈവം വന്നു രസീത് കൈപ്പറ്റില്ലല്ലോ. അപ്പോള്‍പ്പിന്നെ, ശുംഭന് എന്നു വിളിക്കുന്നതില്‍ അര്‍ത്ഥമില്ല.
വെറും ശുംഭന് എന്നു വിളിച്ചാലും വേണ്ടില്ലായിരുന്നു, കോടതി മണ്ടത്തരം കാട്ടി എന്നും പുല്ലുവില എന്നുമൊക്കെ അദ്ദേഹം ഉദീരണം ചെയ്തു. പുല്ലിനൊക്കെ ഇപ്പൊ എന്താ വില. പുല്ലിന്റെ വേരിനു വരെ വലിയ വിലയാണെന്നും പക്ഷേ, വിലകിട്ടിയില്ലെങ്കില് വിലപോകുമെന്നും മമതാ ബാനര്‍ജി തെളിയിച്ചിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. അതൊക്കെ കണക്കിലെടുക്കാതെ പറ്റുമോ കോടതിക്ക്. കാരണം, കോടതിക്കുമുന്നും പിന്നും പ്രളയമല്ലാതെ മറ്റൊന്നുമില്ലതന്നെ!
ഇതിനിടെ, കോടതിയെപ്പറ്റി വേറേ ചില പുണ്യശ്ലോകന്മാരും ചില പ്രസ്താവങ്ങളൊക്കെ വിട്ടിരുന്നു. വിധിയെ സ്വാധീനിക്കാന്‍ കോടതിക്ക് കാശുകൊടുത്തതിന് നേരിട്ടു സാക്ഷ്യംവഹിച്ചെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനരുള് ചെയ്തത്. കാശുകൊടുത്താല്‍ കോടതിയില്‍ നിന്ന് ഏതുവിധിയും കിട്ടുമെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയസ് തോമസ് പ്രഥമനും പറഞ്ഞു. അതൊക്കെ കോടതിക്ക് അടപ്രഥമന്‍ പോലെ മധുരിച്ചു എന്നാണ് പലരും കരുതുന്നത്.
എംവി ജയരാജനെതിരെ എടുത്തതുപോലെ ഇവര്‍ക്കെതിരെയും സ്വമേധയാ കേസ് എടുത്തുകൂടായിരുന്നോ എന്നാണു ചോദ്യം. ഒന്നാമതേ, മനുഷ്യനും കോടതിക്കും നീതിദേവതയ്ക്കും രണ്ടേയുള്ളൂ കൈകള്‍. ഒന്ന് സ്വമേധയാ എടുത്തുപിടിച്ചുനില്ക്കുമ്പോള് അതു താഴത്തുവയ്ക്കാതെ മറ്റൊന്നെടുക്കാന് മഹേന്ദ്രജാലം വശമില്ല കോടതിക്ക്. പിന്നെ, സുധാകരന് മാഷും അദ്വിതീയനായ മറ്റേ പ്രഥമനും പറഞ്ഞതെന്താണ്? കോടതി കാശുമേടിക്കും, നല്ല കാശുള്ളവരുടെ കൂടെയേ നില്ക്കൂ എന്നൊക്കെ. അതിനെതിരെ കേസെടുത്ത് ലവന്മാരെ പിടിച്ച് തടവാന്‍ തുടങ്ങിയാല്‍ കാശുള്ളവനടക്കം പൊതുജനം എന്താണു വിചാരിക്കുക? കോടതിക്ക് കാശെന്നു കേള്‍ക്കുന്നതേ കലിയാണെന്നല്ലേ? അങ്ങനെ വരുമ്പോള്‍ പിന്നെ എവനെങ്കിലും ഗാന്ധിസവുമായി കോടതിയെ സമീപിക്കുമോ? ഇല്ല. ആര്‍ക്കാണു നഷ്ടം. കോടതിക്കോ പൊതുജനത്തിനോ? ഒന്നും കാണാതെ തോമാച്ചന് കവുങ്ങേല്‍ കേറത്തില്ല പൊന്നേ...
പിന്നെ, കോടതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല പണവുമായുള്ള ബന്ധം. ആദ്യം ഇതുപോലൊരു കേസില്‍ പെടുന്നത് സിപിഎമ്മിന്റെ താത്വികാചാര്യന്‍ ഇ എം എസ് തന്നെയാണ്. അന്ന് സുപ്രീംകോടതി വരെ സംഭവത്തില്‍ ഇടപെട്ടു. ഒടുക്കം രൊക്കം ഒരുരൂപാനാണയം കോടതിയുടെ മേശപ്പുറത്ത് കിലുക്കം കേള്പ്പിച്ചുവച്ചതിനുശേഷമാണ് ആചാര്യനോട് പൊയ്ക്കോളാന്‍ കോടതി കനിഞ്ഞത്.
എം വി ജയരാജന്റെ ശുംഭന് വിളിയുടെ പുറകേ അലഞ്ഞുതിരിഞ്ഞ് ഇത്രയും കാലമെടുത്ത് 140 പേജുള്ള വിധിന്യായം വരെ എഴുതിയുണ്ടാക്കിയതുവഴി പൊതുജനത്തിന്റെ പണം കുറേ പൊടിച്ചെങ്കിലെന്താ, ഇനിയൊരുത്തനും കോടതിയെ ശുംഭനെന്നു വിളിക്കില്ല. പരമാവധി ശിക്ഷ കൊടുത്തു, അനങ്ങാന്‍ സമ്മതിക്കാതെ അകത്തുമാക്കി, ഇനിപ്പറയൂ... ആരാണു ശുംഭന്? ഉം... ധൈര്യമായി പറഞ്ഞോന്നേ..
കോടതി കാട്ടിയ ഈ മരണവെപ്രാളമൊക്കെ കാണുമ്പോള്‍ ഇടവേളകളില്‍ ജഡ്ജിമാര്‍ക്കു വായിച്ചുരസിക്കാന്‍ പറ്റിയ പഴഞ്ചന്‍ രണ്ടു തമാശകളാണു എഴുതാന്‍ തോന്നുന്നത്.
ഒന്ന് ഒരു നമ്പൂരിഫലിതമാണ് - നമ്പൂരി എന്തോ കേസില്‍ കോടതിയിലെത്തി. കോടതി പറയുന്നതു കേട്ട്
നമ്പൂരി - ആ പറയണത് ശുദ്ധ അസംബന്ധമാണ്....
കോടതി - ഈ മാതിരി വാക്കുകള്‍ കോടതിയില്‍ പറയരുത്... ഇങ്ങനെ പറഞ്ഞതിന് നമ്പൂരിക്ക് പത്തുരൂപ പിഴ ചുമത്തിയിരിക്കുന്നു...
ഉടന്‍ മടിശ്ശീലയെടുത്ത് നൂറുരൂപ നീട്ടിക്കൊണ്ട്
നമ്പൂരി - ന്നാ... നൂറു പിടിച്ചോളൂ... അസംബന്ധം കേട്ടാല്‍ നോം അങ്ങനന്നെ പറഞ്ഞുപോകും... ഇവിട്യാച്ചാ അതു ധാരാളം കേക്കണ്ടീം വരും... അതൊറപ്പാ...
രണ്ടാമത്തേത് ഒരു ബോബനും മോളിയും തമാശ.
ബോബന്റേം മോളീടേം അപ്പനായ പോത്തന് വക്കീലിന് മജിസ്ട്രേറ്റായി ഉദ്യോഗക്കയറ്റം കിട്ടി. ആദ്യത്തെ കേസിലെ പ്രതിക്ക് വക്കീലില്ലെന്നും വക്കീലിനെ വയ്ക്കാന്‍ കാശില്ലെന്നും അറിഞ്ഞ് പോത്തന് വക്കീല്‍ അയാളോട് - എടോ തനിക്ക് ഇവിടെ കേസും ഫീസുമൊന്നുമില്ലാത്ത ചില വരാന്തവക്കീലന്മാരുണ്ടല്ലോ... അവരെയാരെയെങ്കിലും വച്ചുകൂടായിരുന്നോ?
പ്രതി - അത്തരക്കാരെ ഞാനന്വേഷിച്ചു... പക്ഷേ, അവരൊക്കെ ഈയിടെ മയിസ്ട്രേട്ടുമാരായിപ്പോയെന്നാ അറിഞ്ഞത്...
(ഫലിതം തീര്‍ന്നു)
ഓഷോ പറയുന്നതു പോലെ ഇന്നത്തേക്ക് ഇത്രമാത്രം. ബാക്കി ജയിലില്ക്കിടന്നോണ്ടെഴുതാം... നമസ്തേ!
ശും! ഭും!








