സിപിഎമ്മുമായി ബന്ധപ്പെട്ട സംഭവങ്ങളെ പക്ഷം ചേര്‍ന്നു മാത്രം വിലയിരുത്തുന്ന വാര്‍ത്താമാദ്ധ്യമങ്ങള്‍ വളരെ ന്യൂട്രലായി ഫാക്ച്വല് റിപ്പോര്‍ട്ടിങ് നടത്തിയ ഒരു സംഭവം ഈയിടെ അരങ്ങേറി. സിപിഎം സംസ്ഥാനകമ്മിറ്റിയംഗമായ എം വിജയകുമാറിന്റെ പെരുന്ന സന്ദര്‍ശനമാണിത്. വിജയകുമാര്‍ പെരുന്നയില്‍ രണ്ടുതവണ പോയ കാര്യവും പിന്നീട് എന്‍എസ്എസും സിപിഎമ്മുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിച്ചു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും മാത്രമാണു് നാം ചാനലുകളില്‍ കണ്ടതു്. പത്രങ്ങളൊന്നും ഇതു കാര്യമായി ഫോളോ ചെയ്തതുമില്ല.
സിപിഎം പോലെ ഒരു പാര്‍ട്ടിയിലെ ഏതെങ്കിലും നേതാവ് ഒറ്റയ്ക്കു തീരുമാനമെടുത്തു് ഇതേപോലെ ഒരു ഹൈപ്രൊഫൈല്‍ സന്ദര്‍ശനം നടപ്പാക്കുമെന്നു പഴനിലയ്ക്കു് വിശ്വസിക്കാനാവില്ല. (ആവുമായിരുന്നില്ല എന്നു വേണം, ശരിക്കും പറയാന്‍. മാരാരിക്കുളത്തെ വിഎസിന്റെ തോല്‍വിക്കു മുമ്പും പിമ്പും ആയിട്ടുവേണമല്ലോ സിപിഎം ചരിത്രത്തെ തിരിക്കാന്‍). തിരുവനന്തപുരത്തെ പാര്‍ട്ടിയാകട്ടെ, നെയ്യാറ്റിന്‍കരയില്‍ ഏതുവിധേനയും ജയിക്കണം എന്നതു് രാഷ്ട്രീയപ്രശ്നമെന്നതിനേക്കാള് വൈകാരിക പ്രശ്നമായി ഏറ്റെടുത്തിരിക്കയാണു്. ഈ സാഹചര്യത്തില്‍ ഒരുപക്ഷെ സിപിഎം തിരുവനന്തപുരം ജില്ലാനേതൃത്വത്തിന്റെ കൂട്ടായതീരുമാനം ഈ സന്ദര്‍ശനത്തിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കാന്‍ വിദൂരസാധ്യതയുമുണ്ടു്.
ഇനി ഇതു വ്യക്തിഗത നീക്കമാകാനുള്ള സാധ്യത കൂടി പരിശോധിക്കാം. സിപിഎമ്മിലെ വിഎസ് അനുകൂലികളായ നേതാക്കന്മാരിലൊരാളായാണു വിജയകുമാര്‍ അറിയപ്പെടുന്നതു്. വിഎസ് വിഭാഗത്തില്‍ നിന്നു് വിജയകുമാര്‍ അകന്നതായി ചില വിഎസ് പക്ഷക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും വിജയകുമാറിന്റെ പെരുന്ന സന്ദര്‍ശനം വിവാദമാക്കാന്‍ വിഎസോ വിഎസിനുവേണ്ടിയെന്നോണം ഓണ്‍ലൈന്‍ പോര്‍മുഖങ്ങളില്‍ സജീവമാകാറുള്ള 'യഥാര്‍ത്ഥ ഇടതുപക്ഷ'ക്കാരോ രംഗത്തെത്തിയില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കുക. സാധാരണഗതിയില്‍ ഇത്തരം അവസരങ്ങളില്‍ ചാടിവീഴുന്ന ആക്റ്റിവിസ്റ്റ് ബുദ്ധിജീവികളും കാല്‍പ്പനിക കമ്മ്യൂണിസ്റ്റുകാരും ഇതേവരെ ഇതിനെതിരെ നാവാടിയിട്ടില്ല.
സിപിഎമ്മിലെ എല്ലാ ജീര്‍ണ്ണതകള്‍ക്കുമെതിരെ തങ്ങള്‍ പ്രതികരിക്കണോ എന്നു് ഇവര്‍ മറുചോദ്യം ചോദിച്ചേക്കാം. എങ്കിലും ചില തെരഞ്ഞെടുത്ത മൌനങ്ങള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണു്. ഈ മൌനമാകട്ടെ, അവിശ്വസനീയവും. കാരണമെന്തെന്നല്ലേ? കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്തു് എന്‍എസ്എസ് ഇടതുപക്ഷവിരുദ്ധ നിലപാടെടുക്കാന്‍ കാരണം എന്തായിരുന്നുവെന്നു് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വിശദീകരിച്ചിട്ടുണ്ടു്. അതിങ്ങനെ:
വി.എസ് അച്യുതാനന്ദന് സംസ്കാരമില്ലാത്തവനാണെന്ന് എന്‍.എസ്.എസ് സെക്രട്ടറി സുകുമാരന്‍നായര്‍. ജനാധിപത്യബോധമില്ലാത്ത നേതാവാണ് വി.എസ്. താനാണ് എല്ലാത്തിലും വലുതെന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്. എല്ലാ വൃത്തികേടുകളും വി.എസ് ചെയ്യുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇടതുപക്ഷത്തോടുള്ള വെറുപ്പുകൊണ്ടോ വലതുപക്ഷത്തോടുള്ള ആഭിമുഖ്യംകൊണ്ടോ അല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇടതുപക്ഷം ജയിക്കുകയാണെങ്കില്‍ വി.എസ് മുഖ്യമന്ത്രിയാകുന്നത് തടയുകയായിരുന്നു എന്‍.എസ്.എസ് ലക്ഷ്യം.
വിഎസിനെ ഈ തരത്തില്‍ കാണുന്ന ഒരു സാമുദായിക നേതാവുമായി നീക്കുപോക്കുണ്ടാക്കാന്‍ (ഔദ്യോഗിക) പാര്‍ട്ടി അറിഞ്ഞു് ഒരു നേതാവു പോകുന്ന പക്ഷം വിഎസോ വിഎസ് പക്ഷക്കാരോ മിണ്ടാതിരിക്കുമെന്നു് കഴിഞ്ഞ പത്തുവര്‍ഷത്തെ വിഎസിനെ നിരന്തരമായി വീക്ഷിക്കുന്ന ഒരാള്‍ക്കും വിശ്വസിക്കാനാവില്ല. ആണവക്കരാറിനെച്ചൊല്ലി ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു് നിര്‍ണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ പോലും മുക്കിയും മുരളിയും വിവാദപ്രസ്താവനകളഴിച്ചുവിട്ടും സിപിഎമ്മിന്റെ സാധ്യതകളെ തല്ലിക്കെടുത്താനും അതുവഴി പിണറായിക്കെതിരെ സ്കോര്‍ ചെയ്യാനും വിഎസ് നടത്തിയ ശ്രമങ്ങള്‍ എല്ലാവരും മറന്നുകാണില്ലല്ലോ. പെയ്മെന്റ് സീറ്റും കമ്മ്യൂണിറ്റി ക്വോട്ടയും പോലെയുള്ള കുനുഷ്ഠ് പ്രചാരണങ്ങളുടെ തമ്പുരാന് ഇപ്പോഴെന്തേ മിണ്ടാതിരിക്കുന്നു? സുകുമാരന്‍ നായര്‍ നിലപാടു മാറ്റിയതായോ പാര്‍ട്ടി നിലപാടു മാറ്റിയതായോ നമുക്കു് അറിവില്ലതാനും. അപ്പോള്‍ ഈ സന്ദര്‍ശനം ആരുടെ മുഖം ചീത്തയാക്കാനായിരുന്നു എന്നു് ആലോചിക്കേണ്ടിവരും.
ശരി. ഉടന്‍ വരാവുന്ന ചോദ്യം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മ്അദനിയുമായി പിണറായി വിജയന് വേദി പങ്കിട്ടപ്പോഴോ കേരളയാത്രയ്ക്കിടെ കാന്തപുരവുമായി സന്ധിച്ചപ്പോഴോ ഉണ്ടാവാത്ത പ്രതിഷേധം എന്തുകൊണ്ട് സുകുമാരന്‍ നായരെ കാണുമ്പോള്‍ ഉണ്ടാകുന്നു എന്നതാവാം. മ്അദനിയെ സംബന്ധിച്ച വിഷയം മുമ്പൊരിക്കല്‍ എഴുതിയിട്ടുള്ളതായതിനാല് ആവര്‍ത്തിക്കുന്നില്ല. തന്നെയുമല്ല, സാമുദായിക നേതാക്കളെ കാണുന്നതോ അവരുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതോ ഒന്നും ശരിയല്ലെന്ന നിലപാട് ഇതെഴുതുന്നയാള്‍ക്കില്ല. അപ്പോള്‍ അവശേഷിക്കുന്ന ചോദ്യം സുകുമാരന്‍ നായരോടു മാത്രം എന്താണു് അസ്പൃശ്യത എന്നതാവും.
ഏതു സംഭവവും കാലഘട്ടത്തോടും ആ കാലത്തു നടക്കുന്ന ഇതരസംഭവങ്ങളോടും ചേര്‍ത്തുമാത്രമേ വായിക്കാനാവൂ. മുസ്ലീം ലീഗിനു് അഞ്ചാമതു് ഒരു മന്ത്രിയെക്കൂടി വേണമെന്ന ആവശ്യത്തിനെതിരെ ജാതീയമായി പ്രതികരിച്ചയാളാണു് സുകുമാരന്‍ നായര്‍. നെറികെട്ട ആ കൊലവെറിക്കു് വഴങ്ങിക്കൊടുത്തുകൊണ്ടാണു് അഞ്ചാംമന്ത്രിസ്ഥാനത്തിനൊപ്പം മന്ത്രിസഭയിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുമാറ്റത്തിനു് മുഖ്യമന്ത്രി തയ്യാറായതു്. രമേശ് ചെന്നിത്തലയെ അധികാരത്തില്‍ നിന്നു പരമാവധി അകറ്റുക എന്ന കുതന്ത്രം അതിനുപിന്നിലുണ്ടായിരുന്നതായി ചിലര്‍ പറയുന്നുണ്ടെങ്കിലും അഞ്ചാംമന്ത്രിയെ അനുവദിക്കുന്നതിലോ തിരസ്കരിക്കുന്നതിലോ രാഷ്ട്രീയതീരുമാനം എടുക്കുന്നതിനുപകരം വകുപ്പുമാറ്റത്തിലൂടെ സമുദായന്നായരെ സുഖിപ്പിക്കാനാണു് ഉമ്മന്‍ ചാണ്ടി ശ്രമിച്ചതു്. ഇതുവഴി പൊതുസമൂഹത്തിലെ സാമുദായിക ധ്രുവീകരണം ശക്തിപ്പെടുകയാണു് ഉണ്ടായതു്. അതുവരെ കോണ്‍ഗ്രസ് മന്ത്രിമാരായിരുന്നവരെ എണ്ണംപറഞ്ഞു് നായര്‍ മന്ത്രിയും ഈഴവ മന്ത്രിയും മറ്റും മറ്റുമായി ചുണ്ണാമ്പുതൊട്ടുനിര്ത്താന് ഇടയാക്കിയ ഈ സംഭവത്തിനു തൊട്ടുപിന്നാലെ അവസരം മുതലെടുക്കാനെന്നോണം ഒരു സിപിഎം നേതാവു് ഈ ജാതിക്കോമരത്തിന്റെ കോവിലകം പൂകുന്നതില് ചെറുതല്ലാത്ത അശ്ലീലമുണ്ടു്.
പെരുന്നയില്‍ പൊറുതികൊള്ളും പടകാളിനായരെ മുഖംകാണിച്ചു് എന്‍എസ്എസും സിപിഎമ്മുമായുള്ള പ്രശ്നമെല്ലാം പരിഹരിച്ചുവെന്ന അരുളപ്പാടുതന്നു, തിരുവുള്ളവര്‍. ഇതിനു് തയ്യാറായ വിജയകുമാറിനോടു് (അതിനായി അദ്ദേഹത്തെ ഭരമേല്പ്പിച്ച വല്ല പാര്‍ട്ടി മേലാളന്മാരുമുണ്ടെങ്കില് അവരോടും) ചോദിക്കാന്‍ കുറേ കാര്യങ്ങളുണ്ടു്. തൊട്ടുമുമ്പത്തെ പിറവം ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിരുദ്ധ നിലപാടെടുത്ത കുറേ സംഘടനകളുണ്ടു്. എന്‍എസ്എസിനെ പോലെ തന്നെ യുഡിഎഫ് അനുകൂല നിലപാടെടുത്ത സംഘടനകളാണു് വിശ്വകര്‍മ്മസഭയും പുലയര്‍ മഹാസഭയുമൊക്കെ. സെല്വരാജിനു പിന്നില്‍ കളിച്ചതാവട്ടെ, വിഎസ്ഡിപി എന്ന നാടാര്‍ സംഘടനയും. ഈ സംഘടനകളുടെയൊന്നും നേതാക്കളുടെ പുറകേ ഇതേപോലെ പോകാതിരിക്കയും എന്‍എസ്എസിന്റെ പുറകെ മാത്രം പോവുകയും ചെയ്തതിനു പിന്നിലെ ചേതോവികാരം എന്താണു്? വിജയകുമാര്‍ ചെന്നു കണ്ടാലുടനെ തീരാനുള്ള പ്രശ്നമേ എന്‍എസ്എസിനു സിപിഎമ്മുമായുള്ളോ? സിപിഎമ്മിനു് എന്‍എസ്എസുമായുള്ള പ്രശ്നം മാത്രം തീര്‍ത്താല്‍ മതിയോ? വിവിധ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങള്‍, അവര്ണ്ണജാതിസംഘടനകള് തുടങ്ങിയവയുടെയൊന്നും വിശ്വാസമാര്ജിക്കേണ്ടേ? അതിനും വിജയകുമാര്‍ തന്നെ പോകുമോ? അതോ വിജയകുമാറിന്റെ നീക്കുപോക്കു് നായര്‍
സമുദായവുമായി മാത്രമാണോ?
ഇതിനിടയിലാണു് പ്രതിപക്ഷ ഉപനേതാവും പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് നെയ്യാറ്റിന്‍കര ബിഷപ്പ് ഹൌസിലെത്തി മെത്രാനെ കണ്ടതു്. ഈ കൂടിക്കാഴ്ചയ്ക്കു് പിന്നാലെ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിലെ ഇടതുപക്ഷസ്വതന്ത്രാംഗവും ജനകീയനുമായ ലോറന്‍സിന്റെ പേരു് സിപിഎം പരിഗണിക്കുന്നതായും പറഞ്ഞുകേട്ടിരുന്നു. നാടാര്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രബലമായ എല്‍എംഎസ് എന്ന പ്രൊട്ടസ്റ്റന്റ് സഭാവിഭാഗത്തില്‍ പെട്ടയാളാണത്രേ, ലോറന്‍സ്! പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ഇദ്ദേഹത്തിനു താത്പര്യമില്ലെന്നും ഇടതുപക്ഷസ്വതന്ത്രനായി വേണമെങ്കില്‍ ജനവിധി തേടാമെന്നുമുള്ള ലൈനിലാണത്രേ, കക്ഷി. പാര്‍ട്ടി ഏരിയ സെക്രട്ടറിയായും ജില്ലാക്കമ്മിറ്റിയംഗമായും ഇരുന്ന ഒരാള്‍ 'വലിപ്പിച്ചിട്ടു'പോയതിനു പിന്നാലെ നേരിട്ടു പാര്‍ട്ടി ബന്ധമില്ലാത്ത ഒരു 'സത്യക്രിസ്ത്യാനി'യെ വച്ചു പരീക്ഷണത്തിനു മുതിരുന്നതിനെ ധൈര്യമെന്നല്ല വിളിക്കേണ്ടതു്. കാട്ടാക്കടയിലേക്കു വലിയ ദൂരമില്ലല്ലോ! എന്നിരുന്നാലും ഇന്നത്തെ നിലയ്ക്കു് നെയ്യാറ്റിന്‍കരയില്‍ പാട്ടുംപാടിജയിക്കാന് സാധ്യതയുള്ള സ്ഥാനാര്‍ത്ഥി തന്നെയാണു് ലോറന്‍സ് എന്നാണു് പ്രദേശത്തുനിന്നുള്ള ഫീഡ്ബാക്ക്.
എന്നാല്‍ ജാതിനോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നും വിജയസാധ്യത മാത്രം ഘടകമാക്കിയാല്‍ മതിയെന്നും വാദിക്കുന്ന ഒരുവിഭാഗം സിപിഎം നേതാക്കള്‍ ഇവിടുണ്ടു്. ഈ പ്രാദേശിക നേതാക്കള്‍ ജാതി നോക്കേണ്ട എന്നു പറയുന്നതിനു് പ്രായോഗികമായി ഒരര്‍ത്ഥമേയുള്ളൂ. നാടാര്‍ സ്ഥാനാര്‍ത്ഥി വേണ്ട എന്നുമാത്രം. പകരം നായരായാല്‍ അതു രാഷ്ട്രീയ പോരാട്ടമാകും / ജാതിനോട്ടമല്ലാതാകും എന്നതാണു് ഇവരുടെ മനോഗതി. ആ മനോഗതിയിലാണു് പ്രശ്നവും.
മുസ്ലീം ലീഗ് അഞ്ചാംമന്ത്രിയെ ചോദിച്ചാല്‍ അതു വര്‍ഗ്ഗീയവും എന്‍എസ്എസ് എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ അതു സ്വാഭാവികവുമാകുന്ന വിചിത്രമായ സെക്കുലറിസമാണു് കേരളത്തിലിപ്പോള്‍ നടമാടുന്നതു്. ആ മനോഗതിയുടെ പങ്കുപറ്റാനുള്ള ഓട്ടത്തിലാണു് വിജയകുമാര്‍ സ്വമേധയാ ആണെങ്കിലും കൂട്ടായ തീരുമാനത്തിനു പുറത്താണെങ്കിലും പെരുന്നയില്‍ പെറ്റുകിടന്നതു്. ഒരു തവണയല്ല, രണ്ടുതവണയാണു് വിജയകുമാര്‍ അവിടെ പോയതു്. അതും പോരാഞ്ഞു് തിരിച്ചിറങ്ങിവന്നു്, സിപിഎമ്മും എന്‍എസ്എസുമായുള്ള പ്രശ്നമെല്ലാം പരിഹരിച്ചുവെന്നും വിജയകുമാര്‍ പറയുന്നു.
ആട്ടെ. വിജയകുമാര്‍ പെരുന്നയിലെത്തിയ വാര്‍ത്ത എവിടെനിന്നാണു് ഫീഡ് ചെയ്യപ്പെട്ടതു്? പെരുന്നയില്‍നിന്നു തന്നെയാവും എന്നാണു് സ്വഭാവികമായും കരുതുക. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താവിഭാഗം അമരക്കാരിലൊരാളായ രാജീവ് രാമചന്ദ്രന് പറയുന്നതു് മറ്റൊരു കഥയാണു്. ഫേസ്ബുക്കിലെഴുതിയ കമന്റില്‍ രാജീവ് ഇപ്രകാരം പറയുന്നു:
രണ്ടാഴ്ച മുമ്പ് ഏതോ ഒരു ദിവസം രാഷ്ട്രദീപികയുടേയോ കേ.കൌമുദി മധ്യാഹ്നത്തിന്റേയോ ലീഡ് 'നെയ്യാറ്റിന്‍കരയില്‍ വിജയകുമാര്‍' എന്നായിരുന്നു. പിന്നെ പെരുന്ന സന്ദര്‍ശന വാര്‍ത്ത മാധ്യമ ഡെസ്കുകളിലെത്തിയതും തിരുവനന്തപുരം വഴിയായിരുന്നു:(
ഈ വെളിപ്പെടുത്തല്‍ ചില സംശയങ്ങള്‍ക്കു ബലം നല്കുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പരിഗണനയിലുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിലവില്‍ ഇല്ലാത്ത പേരാണു് സഖാവ് എം വിജയകുമാറിന്റേതു്. എന്നാല്‍ നായര്‍ സമുദായ പിന്തുണ ഉറപ്പിച്ചുകൊണ്ടു് പിന്‍വാതിലിലൂടെ അവിടെ സ്ഥാനാര്‍ത്ഥിയായി കടന്നുകൂടാന്‍ വിജയകുമാറിനു താത്പര്യമുണ്ടാവുമോ? അതല്ലെങ്കില്‍ അവിടെ നായര്‍ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന താത്പര്യം വിജയകുമാറിനുണ്ടാവുമോ? ഉച്ചപ്പത്രത്തിലെ വാര്‍ത്ത പ്ലാന്റഡ് ന്യൂസ് ആയിരിക്കുമോ? രാഷ്ട്രീയക്കളരിയില്‍ എന്തുതന്നെ പ്രതീക്ഷിച്ചുകൂടാ! രാഷ്ട്രീയനിരീക്ഷകനായ കിരണ്‍ തോമസ് പറയുന്നതു് കൂടി കണക്കിലെടുത്താല്‍ ഈ സംശയം അസ്ഥാനത്തല്ലെന്നും പറയാം:
നെയ്യാറ്റിന്‍കരയില്‍ നാടാര്‍ - നായര്‍ കോമ്പിറ്റേഷന് ഉണ്ടാക്കാനുള്ള അടിത്തറ സൃഷ്ടിക്കുകയും അതിന്റെ ഭാഗമായി നായര്‍ സ്ഥാനാര്‍ത്ഥി ആയി വരാന്‍ വിജയകുമാര്‍ കളിക്കുന്നതാണോ എന്ന് എനിക്ക് സംശയമുണ്ട്. മാര്‍ക്കറ്റിങ്ങില്‍ പഴയ വി.എസ് പക്ഷക്കാരെ കവച്ച് വയ്ക്കാന്‍ ആരുമില്ല. മാധ്യമ ഡെസ്ക്കുകളില് അവര്‍ക്ക് നല്ല സ്വാധീനവുമാണ്. പാര്‍ട്ടി തലത്തില്‍ അങ്ങനെ ഒരു പരിഗണന ഇല്ല എന്നാണ് മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് കിട്ടുന്ന വിവരം. അവര്‍ ഇപ്പോഴും നാടാരുടെ പുറകെയാണത്രെ. ആ കളി മറിച്ച് നായരുടെ പുറകെ ആക്കലാണോ വിജയകുമാറും സു.നയും കൂടി ചെയ്യുന്നതെന്നാണ് സംശയിക്കേണ്ടത്.
കേരളീയസമൂഹത്തില്‍ ജാതിചിന്തകള്ക്കു് രാഷ്ട്രീയത്തെക്കാള്‍ പ്രാമുഖ്യം ലഭിക്കുന്ന അവസ്ഥ ഇടതുപക്ഷത എന്ന ഫ്രെയിംവര്ക്കിനു് ദോഷം ചെയ്യുന്നതാണു്. ആ സാചര്യത്തില്‍ അതിനെ ഏതുവിധേനയും തകര്‍ക്കാനാണു് നോക്കേണ്ടതു്. എന്നാല്‍ അതിനെ ഉപയോഗപ്പെടുത്താന്‍ രാഷ്ട്രീയനേതാക്കള്‍ മത്സരിക്കുന്നിടത്തു് ഒരു ജനത പരാജയപ്പെടുന്നു.
ആഴത്തിലുള്ള ചില ഒത്തുതീര്പ്പുകള്ക്കു് വിധേയമായിക്കൊണ്ടല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാരൂപവും ഇന്ത്യ പിന്തുടരുന്ന മട്ടിലുള്ള ജനാധിപത്യവ്യവസ്ഥിതിയും തമ്മില്‍ പൊരുത്തപ്പെട്ടുപോകുക സാധ്യമല്ല. യുദ്ധസന്നദ്ധമായ സമരസംഘടന എന്ന രൂപം കൈവിട്ടു് വിരുദ്ധ ആശയഗതികളുള്ളവരുമായി വിഷയാനുസരണമായി യോജിച്ചും വിയോജിച്ചും മുന്നോട്ടുപോവേണ്ടിവരും. ആശയദൃഢതയും ദര്‍ശനവ്യക്തതയും കൈവിടാതെ തന്നെ ബൂര്‍ഷ്വാ ജനാധിപത്യ മാര്‍ഗ്ഗങ്ങളുമായി സന്ധിചേരുക എന്നതു് വലിയ ജാഗ്രത ആവശ്യപ്പെടുന്ന കാര്യമാണു്. പിന്തിരിപ്പന് ആശയങ്ങളെയല്ലാതെ, അത്തരം ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും സ്ഥിരമായി ശത്രുപക്ഷത്തുനിര്ത്തുന്നതു് അപ്രായോഗികമാണെന്ന തിരിച്ചറിവാണു് ഇവിടെ ഉണ്ടാവേണ്ടതു്. മനോഭാവങ്ങളോടാണു്, വ്യക്തികളോടല്ല, ഏറ്റുമുണ്ടേണ്ടതു്.
കക്ഷിരാഷ്ട്രീയം അക്കങ്ങളുടെ കളിയാണു്. തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണ്ണായകവും. ആ നിലയ്ക്കു് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിവുള്ള വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സൌഹൃദവൃന്ദത്തിലുള്പ്പെടുത്തിയില്ലെങ്കില് പോലും തീവ്രമായ ശത്രുത അവരുമായി നിലനിര്‍ത്താതിരിക്കാന്‍ പ്രായോഗികബുദ്ധിയുള്ള ഏതു രാഷ്ട്രീയപ്രവര്‍ത്തകനും ശ്രദ്ധിക്കും.
എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും കാന്തപുരത്തിന്റെയും എന്നല്ല, ഏതു ജാതിമതസമുദായസംഘടനകളുടെയും പരിപാടികളില്‍ അവര്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുന്നതും, അതിന്റെ നേതാക്കന്മാരോടു് പരിചിതഭാവം നിലനിര്‍ത്തുന്നതും ഒക്കെ ജനാധിപത്യമര്യാദ കൂടിയാണു്. എത്ര പ്രതിലോമകാരികളെങ്കിലും അവര്‍ ചെറിയൊരുവിഭാഗം ആളുകളെങ്കിലും ബഹുമാനിക്കുന്നവര്‍ കൂടിയാണു്. അതേ സമയം അവരെ സംഘടിപ്പിക്കാന്‍ നടക്കുന്നതും അങ്ങോട്ടുചെന്നു് സാഷ്ടാംഗം നമസ്കരിക്കുന്നതും വിധേയത്വം വാക്കുകളില്‍ പ്രകടിപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ചിലരെ നിര്‍ത്തേണ്ടയിടത്തു നിര്‍ത്തിയില്ലെങ്കില്‍ തലയില്‍ കയറിയിരിക്കുമെന്ന് കൊണ്ടറിയേണ്ടിവരും.
വെറും സമ്മര്‍ദ്ദശക്തി എന്ന നിലയില്‍ നിന്നു് തരംകിട്ടുമ്പോഴൊക്കെ അധികാരം കൈപ്പിടിയിലൊതുക്കാനും ഇവര്‍ ശ്രമിക്കും. രാഷ്ട്രീയമായി ദുര്‍ബലമായ അവസ്ഥയില്‍ നില്ക്കുന്ന ഏതൊരു മുന്നണിയേയും പാര്‍ട്ടിയേയും നേതാവിനേയും എളുപ്പത്തില്‍ വളയ്ക്കാനും ഒടിക്കാനും ഇവര്ക്കാകുമെന്നു തന്നെയല്ല, ഇത്തരം ജാതിമതസംഘടനകളുടെ മുകള്ത്തട്ടിലിരിക്കുന്നതില് യാതൊരഭിമാനക്ഷതവുമില്ലാത്ത ഇവര്‍ക്കു് രാഷ്ട്രീയക്കാരെ അവമതിക്കാനും അപഹസിക്കാനും തരിമ്പും മനഃപ്രയാസമുണ്ടാവുകയുമില്ല. തിരിച്ചു് അവരെ ചൊല്പടിക്കു നിര്‍ത്തുന്നത് പ്രയാസമുള്ള കാര്യമാണുതാനും. വിജയകുമാര്‍ ഇതൊന്നും അറിയാത്തയാളുമല്ലല്ലോ...
വാല്‍ക്കഷ്ണം: വേറൊരു സിദ്ധാന്തമുള്ളതു്, വിജയകുമാര്‍ ഇഎംഎസ് കളി കളിച്ചുവെന്നാണു്. അതു തിരിച്ചറിഞ്ഞതുകൊണ്ടാണു്, മാദ്ധ്യമങ്ങള്‍ കരുതിക്കൂട്ടി മൌനം പാലിച്ചതെന്നും. വേറെ ചില കാര്യങ്ങള്‍ ലക്ഷ്യംവച്ചുകൊണ്ടു് വിവാദമായേക്കാവുന്ന പ്രസ്താവനകള്‍ നടത്തുകയും ഒടുവില്‍ ഇഎംഎസ് ഉദ്ദേശിച്ചതുപോലെ ചര്‍ച്ച വഴിതിരിയുകയും അതിനിടയിലൂടെ ഉദ്ദിഷ്ടഫലം സാധിക്കുകയും ചെയ്യുക എന്നതു പതിവായിരുന്നല്ലോ. വിഎസ്ഡിപിയുടെ നാടാര്‍ മന്ത്രി ആവശ്യവും വിജയകുമാറിന്റെ നായരനുകൂല പ്രസ്താവനയും മൂലം കോണ്‍ഗ്രസില്‍ വീണ്ടും നായര്‍ സ്ഥാനാര്‍ഥിക്കു വേണ്ടി സമ്മര്ദ്ദമുയരാം. ഇല്ലെങ്കില്‍ എന്‍എസ്എസ്സിനെ അവര്‍ തഴഞ്ഞെന്നു സിപിഎം പറയും. തമ്പാനൂര്‍ രവിയെ കൈവിടാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാവുമോ എന്നും ചെന്നിത്തലക്ക് എന്‍എസ്എസിനെ പിണക്കി സെല്‍വരാജിന്റെ പേര് വീണ്ടും പറയാന്‍ കഴിയുമോ എന്നും ഇനി കണ്ടറിയണം.
സെബിന് എ. ജേക്കബ്









