കൊച്ചി-മുസിരിസ് ബിനാലെക്ക്* ഒരു ടിപ്പണി : ഭാഗം 1
I
സാംസ്കാരിക കണ്ടുപിടിത്തങ്ങളിൽ പൂജയും പൂജ്യവും പൂജ്യങ്ങളുടെ പൂജയും മാത്രം നീക്കിയിരുന്ന് കിട്ടിയ ഒരു ജനത കൂത്തമ്പലങ്ങൾക്കു വെളിയിൽ ദൂരെ നിന്നു കഥകളെയും സംഗീതത്തെയും ആസ്വദിച്ചേടത്ത് നിന്നാണ് കൊച്ചിയിലെ ബിനാലെയിലേക്കുള്ള വഴിക്കല്ലുകളെ എണ്ണിത്തുടങ്ങേണ്ടത്. മാറിനിന്ന് ഭയഭക്തിയോടെ കാണേണ്ടുന്നതും കണ്ട്, “എന്തൊരു റിയലിസ്റ്റിക്” എന്ന് അത്ഭുതം കൂറേണ്ടുന്നതുമായ കലാസാമാനങ്ങൾ എല്ലാം മണ്ണിനടിയിലോ മ്യൂസിയങ്ങളിലോ ഒതുങ്ങിയ ദേശങ്ങളിൽ നിന്നാണ് ‘സമകാലീനകല’യെന്ന സങ്കല്പം ജലവും വായുവും കടന്ന് കൊച്ചിത്തുറമുഖത്തിറങ്ങിയത്; അതാകട്ടെ നമ്മോടാവശ്യപ്പെടുന്നത് “തീണ്ടാതെ മാറിനിൽക്ക്” എന്നല്ല, വരൂ, ഇതിലൊന്ന് തൊട്ടുനോക്കൂ എന്നാണ്.